യുഎസിനെ വെല്ലുവിളിച്ച് ഇറാന്‍ :കളിക്കാന്‍ നില്‍ക്കരുതെന്ന് യുഎസ്
തങ്ങൾക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കർ മുഹമ്മദ് ബക്വർ ഖാലിബാഫ് പാർലമെന്റിൽ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ ഖാലിബാഫ്.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇറാനിൽ ഇപ്പോൾ സർക്കാരിനെതിരെ സംഭവിക്കുന്നത്. പ്രതിഷേധിക്കുന്ന ജനങ്ങൾക്കുനേരെ നടപടിയെടുത്താൽ ഇടപെടുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കുന്നതിനു പിന്നിൽ യുഎസ് ആണെന്നാണ് ഇറാന്റെ നിലപാട്. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ നീക്കങ്ങളിൽ 116 പേർ ഇതുവരെ മരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർനെറ്റ് വിലക്കിയിരിക്കുന്നതിനാൽ രാജ്യത്തുനിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നില്ല.
ഇതുവരെ 2,600ൽ അധികം ജനങ്ങളെ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിരിക്കുന്നത്. അതേസമയം, മുൻപെങ്ങുമില്ലാത്തവിധം ഇറാൻ സ്വാതന്ത്ര്യത്തിന് അടുത്തുനിൽക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ട്രംപിനോട് കളിക്കാൻ നിൽക്കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാൽ അതിനർഥം അദ്ദേഹമത് ഉദ്ദേശിക്കുന്നുണ്ടെന്നാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയെങ്കിലും സ്റ്റാർലിങ്ക് ഉപഗ്രഹ ട്രാൻസ്മിറ്ററുകൾ വഴി ഓൺലൈനിലൂടെ വിഡിയോകൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. പുറത്തുവന്ന വിഡിയോകളിൽ വടക്കൻ ടെഹ്റാനിലെ പുനാക് മേഖലയിൽനിന്നുള്ളവയിൽ സമാധാനപരമായി തെരുവിലൂടെ പ്രതിഷേധിക്കുന്നവരെ കാണാം. കാറുകളുടെ ഹോൺ മുഴക്കി പ്രതിഷേധിക്കുന്നവരുടെ വിഡിയോയും ഉണ്ട്. ഇറാന്റെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽനിന്നു പുറത്തുവന്ന വിഡിയോയിൽ സുരക്ഷാ സേനയെ എതിർക്കുന്ന പ്രതിഷേധിക്കാരെ കാണാം. തെരുവുകൾ അടച്ചിടുന്ന അധികൃതരെയും മൊബൈൽ ഫോണിലെ വെളിച്ചത്തിൽ പ്രതിഷേധിക്കുന്നവരെയും കാണാം. അവശിഷ്ടങ്ങൾക്ക് തീയിടുന്നവരെയും റോഡ് തടയുന്നവരെയും കാണാം. ടെഹ്റാന്റെ തെക്കു കിഴക്ക് 800 മീറ്റർ മാറിയുള്ള കെർമാനിലെ പ്രതിഷേധ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഇന്റർനെറ്റും രാജ്യാന്തര ഫോൺ കോളുകളും ഇറാൻ ഭരണകൂടം വിലക്കിയത്. എന്നാൽ സർക്കാർ മാധ്യമങ്ങൾക്കും സർക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കും വിലക്കിൽ ഇളവുണ്ട്.
അതേസമയം ഇറാനിൽ യുഎസിന്റെ സൈനിക ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതോടെ ഇസ്രയേലും അതീവ ജാഗ്രതയിലാണ്. ശനിയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇറാനിൽ യുഎസ് നടത്തിയേക്കാവുന്ന സൈനിക ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. യുഎസ് ഇറാനെ ആക്രമിച്ചാൽ, ഇറാൻ ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

No comments